
എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിലെ ജോലി ഉപേക്ഷിച്ചതിന് ശേഷം സിനദീൻ സിദാൻ മാഡ്രിഡിൽ കുടുംബത്തോടൊപ്പം ശാന്തമായ ജീവിതം ആസ്വദിക്കുകയാണ്. ഇതിനിടയിൽ നിരവധി ക്ലബ്ബുകളാണ് ഫ്രഞ്ച് ഇതിഹാസത്തിന്റെ സേവനത്തിനായി ഓഫറുകൾ വെച്ചത്. എന്നാൽ ഫ്രഞ്ച് താരം താൻ നൽകി ശീലിച്ച ‘നോ’ പറഞ്ഞ് അവരെ പിന്തിരിപ്പിച്ചു. എന്നാൽ അടുത്തിടെയാണ് വീണ്ടും പരിശീലകനായി തിരിച്ചെത്തുമെന്ന് സിനദിൻ സിദാൻ പറഞ്ഞത്.
സിദാന്റെ മാനേജർ റോളിലേക്കുള്ള തിരിച്ചുവരവ് ക്ലബ് ഫുട്‌ബോളിലായിരിക്കില്ല, പകരം ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനായിരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തമായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ലോകകപ്പിന് ശേഷം സിനദീൻ സിദാൻ ഫ്രാൻസിന്റെ പരിശീലകനായി ചുമതലയേൽക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ലോകകപ്പിലെ ഫ്രാൻസിന്റെ ഫലം പരിഗണിക്കാതെ തന്നെ ദിദിയർ ദെഷാംപ്‌സ് ഫ്രാൻസ് ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിയുമെന്നും സിനദീൻ സിദാൻ ചുമതലയേൽക്കുമെന്നും esRadio ജേണലിസ്റ്റ് സെർജിയോ വാലന്റൈൻ റിപ്പോർട്ട് ചെയ്തു.

2023 ജനുവരിയിൽ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയ ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം ഖത്തർ ലോകകപ്പിന് ശേഷം ഫ്രാൻസ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാകും.1994 മുതൽ 2006 വരെ ഫ്രാൻസ് ദേശീയ ടീമിൽ അംഗമായിരുന്ന സിദാൻ 2001 സെപ്റ്റംബറിൽ ഫ്രാൻസിന്റെ ക്യാപ്റ്റനായി. 26 മത്സരങ്ങളിൽ സിദാൻ ദേശീയ ടീമിനെ നയിച്ചിട്ടുണ്ട്. നിലവിൽ ഫ്രാൻസിന്റെ മുഖ്യ പരിശീലകനായ ദിദിയർ ദെഷാംപ്‌സ് മുമ്പ് ഫ്രഞ്ച് ദേശീയ ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു. 1989 മുതൽ 2000 വരെ ഫ്രാൻസ് ദേശീയ ടീമിൽ അംഗമായ ദെഷാംപ്‌സ്, നിലവിലെ ഫ്രാൻസ് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസിന് (115) ശേഷം ഏറ്റവും കൂടുതൽ മത്സരങ്ങളിൽ (54) ഫ്രാൻസിനെ നയിച്ചിട്ടുണ്ട്.
Zinedine Zidane will be the new head coach of France after the FIFA World Cup, no matter what happens in Qatar.
— Skye Football (@SkyeFootball) November 4, 2022
It’s DONE. It will be made official in January 2023. pic.twitter.com/EJN0dpwpfH
ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർ ആരാണെന്ന് സിദാൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. “ചിലർ പറയും ഇത് ജീൻ-പിയറി പാപിൻ, മറ്റുള്ളവർ മൈക്കൽ പ്ലാറ്റിനി. എന്നെ സംബന്ധിച്ചിടത്തോളം ഇത് കരീം ബെൻസെമയാണ്, ”എക്കാലത്തെയും മികച്ച ഫ്രഞ്ച് സ്‌ട്രൈക്കർ ആരാണെന്ന് ചോദിച്ചപ്പോൾ സിദാൻ എൽ എക്വിപിനോട് പറഞ്ഞു. അതിനാൽ ഫ്രാൻസ് ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി സിദാൻ ചുമതലയേറ്റാലും വിരമിക്കുന്നത് വരെ ബെൻസെമ ആയിരിക്കും സിദാന്റെ പ്രധാന ആയുധം.