
യൂറോപ്യൻ ഫുട്ബോളിലെ ഹോട്ട് പ്രോപർട്ടിയാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ നോർവീജിയൻ സ്‌ട്രൈക്കർ ഏർലിങ് ഹാലൻഡ്. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും, റയൽ മാഡ്രിഡും ഇംഗ്ലീഷ് ഭീമന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിന് പിന്നാലെയാണ്. ഇവർക്കൊപ്പം താരത്തിനെ സ്വന്തമാക്കാൻ ചെൽസിയും അണിചേർന്നിരിക്കുകയാണ്. ഈ സീസണിൽ വലിയ പ്രതീക്ഷയോടെ ലൈപ്സിഗിൽ നിന്നും എത്തിച്ച ജർമൻ സ്‌ട്രൈക്കർ റിമോ വെർണർ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ചെൽസി പുതിയ സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.
ഈ സീസണിൽ പ്രീമിയർ ലീഗിൽ വെറും അഞ്ച് തവണ സ്കോർ ചെയ്ത വെർണർ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണിൽ ബുണ്ടസ്‌ലീഗയിലും ചാമ്പ്യൻസ് ലീഗിലും ലൈപ്സിഗിനായി ഗോളുകൾ അടിച്ചു കൂട്ടിയ വെർണർ വൻ തുകയ്ക്കാണ് ചെൽസിയിലെത്തിയത്.ഫുട്ബോൾ ഇൻസൈഡർ റിപ്പോർട്ട് പ്രകാരം വെർണറേയും കൂടാതെ ക്യാഷ് കൊടുത്ത് ഡോർട്മുണ്ടിൽ നിന്നും ഹാലാൻഡിനെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് എത്തിക്കാനായുള്ള ശ്രമങ്ങൾ നടക്കുന്നു എന്നാണ് റിപോർട്ടുകൾ.
ഈ സീസണിൽ 20 കാരനായ ഹാലാൻഡ് 20 ബുണ്ടസ്ലിഗ ഗെയിമുകളിൽ നിന്ന് 19 ഗോളുകളും ആറ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും നേടിയിട്ടുണ്ട്. ഹാലൻഡിനെ സ്വന്തമാക്കാൻ ചെൽസിക്ക് 100 മില്യൺ ഡോളർ ചിലവാകുമെന്നാണ് റിപ്പോർട്ട്.45 മില്യൺ ഡോളർ നിരക്കിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് എത്തിയ വെർണറെ ഡോർട്മുണ്ടിനു താല്പര്യപെടുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഹാലണ്ടിന്റെ ചെൽസിയിലേക്കുള്ള വരവ്.
ഈ താരങ്ങളുടെ കൈമാറ്റത്തിന് ഡോർട്മുണ്ട് താല്പര്യം കാണിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ചെൽസിക്ക് സൂപ്പർ താരത്തെ ടീമിലെത്തിക്കാം. എന്നാൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന വെർണറെ ജർമൻ ക്ലബ് സ്വീകരിക്കുമോ എന്നതും സംശയമാണ്.