മിലോസ് ഡ്രിൻസിച്ചിന്റെ ചുവപ്പ് കാർഡ് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാവുമ്പോൾ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ആദ്യ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ മുംബൈയ്ക്കെതിരെ നേരിട്ടത്. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് മുംബൈ നേടിയത്.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ജോർജ് പെരേര ഡയസ് നേടിയ ഗോളിൽ മുംബൈ ലീഡ് നേടി.രണ്ടാം പകുതിയിൽ ഡാനിഷ് ഫാറൂഖിന്റെ തകർപ്പൻ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സിന് സമനില പിടിച്ചു.

എന്നാൽ മുംബൈ 10 മിനിറ്റിനുള്ളിൽ ലീഡ് തിരിച്ചുപിടിച്ചു,ലാലെങ്‌മാവിയ റാൾട്ടെ സീസണിലെ തന്റെ ആദ്യ ഗോൾ നേടി മുംബൈയെ വിജയത്തിലെത്തിച്ചു. മത്സരത്തിന്റെ അവസാനത്തെ പത്ത് മിനിറ്റ് നേരം കയ്യാങ്കളിയാണ് നടന്നത്.ഇരുടീമുകളിലെയും ഓരോ കളിക്കാർക്ക് ചുവപ്പുകാർഡ് ലഭിക്കുകയും ചെയ്തു.മുംബൈയുടെ യോല്‍ വാന്‍ നീഫ്, ബ്ലാസ്റ്റേഴ്‌സിന്റെ മിലോസ് ഡ്രിന്‍സിച്ച് എന്നിവരാണ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ചിന് നഷ്ടമാവും. ഈ സീസണില്‍ എല്ലാ മല്‍സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ഡിഫന്‍സിലെ പ്രധാനിയായിരുന്നു മിലോസ്. പരിക്കേറ്റ് വിശ്രമിക്കുന്ന മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ വിടവിനെ അറിയിക്കാതെയാണ് താരം ബ്ലാസ്റ്റേഴ്സ് ഡിഫെന്‍സ് നിയന്ത്രിച്ചത്. പരിക്കിന്റെ പിടിയിലായ ലെസ്‌കോവിക് അടുത്ത മത്സരത്തില്‍ കളിക്കുന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല.

ലെസ്‌കോവിച്ച് പരിക്ക് കാരണം പുറത്തിരിക്കുന്ന സാഹചര്യത്തിൽ ആദ്യ ഇലവനിൽ രണ്ടു മത്സരങ്ങളിലും ഇടം നേടിയ താരം ഗംഭീര പ്രകടനമാണ് നടത്തിയത്. രണ്ടാമത്തെ മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടാൻ ഡ്രിങ്കിച്ചിന്റെ പ്രകടനം വളരെയധികം സഹായിച്ചിരുന്നു. പ്രീതം കൊട്ടാലുമായി ഡിഫെൻസിൽ മികച്ചൊരു സഖ്യം താരം ഉണ്ടാക്കിയെടുക്കുകയും ചെയ്തു.

Rate this post