‘ലയണൽ മെസ്സിയും ഞാനും പാരീസിൽ നരകയാതന അനുഭവിച്ചു’: വിവാദ പ്രസ്താവനയുമായി നെയ്മർ

പാരീസ് സെന്റ് ജെർമെയ്‌നിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി താനും ലയണൽ മെസ്സിയും നരകയാതന അനുഭവിച്ചതായി ബ്രസീൽ താരം നെയ്മർ ആരോപിച്ചു. ഫിഫ ലോകകപ്പ് 2022 ജേതാവും ടൂർണമെന്റിലെ മികച്ച കളിക്കാരനുമായി പാരീസിലേക്ക് മടങ്ങിയ മെസ്സിക്ക് നേരെ ചാമ്പ്യൻസ് ലീഗ് 2022/23 ലെ പരാജയത്തിന് ശേഷം PSG അൾട്രാസ് നിരന്തരം ആക്രമണം അഴിച്ചുവിട്ടു.

ജർമ്മൻ ടീമായ ബയേൺ മ്യൂണിക്കിനോടാണ് പിഎസ്ജി പരാജയപ്പെട്ടത്.ബ്രസീലിയൻ ഔട്ട്‌ലെറ്റ് ഗ്ലോബോയോട് സംസാരിക്കവേയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി പാരീസിൽ മെസ്സിയും താനും സന്തുഷ്ടരായിരുന്നില്ല എന്ന് നെയ്മർ പറഞ്ഞത്. മെസ്സിക്കൊപ്പമുള്ള കാലം സന്തോഷകരമായിരുന്നു. എന്നാൽ ഒരു നാണയത്തിന്റെ രണ്ടുവശങ്ങളെന്ന പോലെ മെസ്സിക്കും തനിക്കും മോശം സമയമായിരുന്നു പി എസ് ജിലെതെന്ന് നെയ്മർ പറഞ്ഞു.

“പിഎസ്‌ജിയിൽ ഞങ്ങൾ ശരിക്കും അസ്വസ്ഥരായിരുന്നു. ഞങ്ങൾ അവിടെ എത്തിയത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നു. എല്ലായ്പ്പോഴും ചാമ്പ്യൻമാരാകാനും, ചരിത്രം രചിക്കാനുമായിരുന്നു ഞങ്ങൾ അവിടെ ശ്രമിച്ചത്. ദൗർഭാഗ്യകരമെന്ന് പറയട്ടെ ഞങ്ങൾക്ക് അത് സാധിച്ചില്ല.” നെയ്മർ പറഞ്ഞു.

അർജന്റീന മെസ്സിയെ സംബന്ധിച്ച് സ്വർഗ്ഗമായിരുന്നു. എന്നാൽ പാരിസ് നരകവുമാണെന്ന് നെയ്മർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ രണ്ട് കളിക്കാരും സൗദി പ്രോ ലീഗിലേക്ക് ലിങ്ക് ചെയ്യപ്പെട്ടു. മെസ്സി ഇന്റർ മിയാമിയിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ നെയ്മറെ അൽ-ഹിലാൽ ഒപ്പുവച്ചു.

Rate this post