Prime Volleyball : “ബ്ലൂ സ്പൈക്കേഴ്സിന് രണ്ടാം തോൽവി; ആവേശപ്പോരാട്ടത്തിനൊടുവിൽ കൊച്ചി കീഴടക്കി ബംഗളുരു”
അവസാനം വരെ നാടകീയത നിറഞ്ഞ റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ് രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ തോല്പിച്ചു. ആദ്യരണ്ടു സെറ്റുകള്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് സ്വന്തമാക്കിയപ്പോള്‍ മൂന്നും നാലും സെറ്റുകള്‍ നേടി ബെംഗളൂരു ടോര്‍പ്പിഡോസ് വിജയനിര്‍ണയം അഞ്ചാം സെറ്റിലേക്ക് നീട്ടി. 13-11ന് ലീഡ് നേടിയ ശേഷമാണ് അഞ്ചാം സെറ്റില്‍ കൊച്ചി തോല്‍വി വഴങ്ങിയത്. സ്കോര്‍: 14-15, 12-15, 15-13, 15-9, 15-14.
രണ്ടു സെറ്റ് പിന്നില്‍ നിന്ന ശേഷം ബെംഗളൂരിന്റെ വന്‍ തിരിച്ചുവരവിന് പ്രകടനമൊരുക്കിയ രഞ്ജിത് സിങ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ മത്സരത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനോട് പരാജയപ്പെട്ട കൊച്ചി വിജയവഴിയിലേക്ക് മടങ്ങാനുറച്ചാണ് ഇറങ്ങിയത്. അതുറപ്പിക്കുംവിധം തുടരെ തുടരെ ആദ്യ രണ്ടുസെറ്റുകളും അവർ സ്വന്തമാക്കി. എന്നാൽ കൊച്ചിയുടെ കയ്യിലിരുന്ന കളി അവിശ്വസനീയ തിരിച്ചുവരവിലൂടെയാണ് ബെംഗളൂരു തട്ടിയെടുത്തത്.കളിച്ച രണ്ടുമത്സരങ്ങളും തോൽവിരുചിച്ച കൊച്ചി പോയിന്റ്ടേബിളിൽ ഏറ്റവും അവസാനമാണ്.
ബെംഗളൂരു ടോര്‍പ്പിഡോസ് രണ്ടു പോയിന്റ് ലീഡുമായി തുടങ്ങിയ ആദ്യ സെറ്റില്‍ 12ാം പോയിന്റ് വരെ അവര്‍ക്കായിരുന്നു ലീഡ്. സ്കോര്‍ 6-12ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെയും കോള്ട്ടണ് കോവലിന്റെയും മികവില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഉജ്വലമായിതിരിച്ചു വന്നു .സ്കോർ 7 -14 ൽ നിൽക്കുമ്പോൾ കൊച്ചി പരിശീലകൻ കുമാര നടത്തിയ ഒരു സബ്സ്റ്റിറ്റൂഷൻ ആണ് ആദ്യ വഴിത്തിരിവായത് . പകരമായി ഇറങ്ങിയ കസ്റ്റംസ് താരം സേതു മിന്നുന്ന സെർവുമായി കൊച്ചിയെ മുന്നോട്ട് നയിച്ച്.
പ്രൈം വോളിയിലെ ആദ്യ സൂപ്പർ സെർവ് പോയിന്റ് നേടിയ സേതു 14 -14 സ്കോറിൽ മികച്ചൊരു പൈപ്പ് അറ്റാക്കിലൂടെ അവസാന പോയിന്റും കരസ്ഥമാക്കി കൊച്ചിക്ക് ആദ്യ സെറ്റ് നേടിക്കൊടുത്തു. 10-10 വരെ ഒപ്പത്തിനൊപ്പമായിരുന്ന രണ്ടാം സെറ്റില്‍ സൂപ്പര്‍ പോയിന്റുകളാണ് കൊച്ചിക്ക് അനുകൂലമായത്. സമനില ഭേദിച്ച ബെംഗളൂരുവിനെ പിടിക്കാന്‍ കൊച്ചി സൂപ്പര്‍പോയിന്റ് വിളിച്ചു. ടീം നിരാശപ്പെടുത്തിയില്ല. സ്കോര്‍ 12-11. പിന്നാലെ ബെംഗളൂരും സൂപ്പര്‍ പോയിന്റ് വിളിച്ചു. പക്ഷേ ഗെയിം ജയിച്ചത് കൊച്ചി. മൂന്ന് പോയിന്റുകള്‍ തുടരെ ചേര്‍ത്ത കൊച്ചി രണ്ടാം സെറ്റ് 15-12ന് സ്വന്തമാക്കികൊണ്ട് 2:0 ലീഡിലേക്ക് വന്നു.
എറിന് വര്‍ഗീസിന്റെ തകര്‍പ്പന്‍ സ്പൈക്കില്‍ 6-4ന് ലീഡ് നേടിയതോടെ മൂന്നാം സെറ്റിലും കൊച്ചി ടീം ആധിപത്യം തുടര്‍ന്നു. എന്നാല്‍ ബെംഗളൂരു തിരിച്ചുവന്നു. എട്ടാം പോയിന്റില്‍ സമനില തകര്‍ത്ത് ആദ്യമായി ലീഡെടുത്തു. 13ാം പോയിന്റില്‍ ബ്ലൂ സ്പൈക്കേഴ്സ് അവരെ ഒപ്പം പിടിച്ചു. എന്നാല്‍ തുടര്‍ച്ചയായ രണ്ടു പോയിന്റുകള്‍ ബെംഗളൂരിന് കളിയിലെ ആദ്യസെറ്റ് സമ്മാനിച്ചു. നാലാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ മൂന്ന് പോയിന്റ് ലീഡ് നേടിയ ബെംഗളൂരു ബ്ലൂ സ്പൈക്കേഴ്സിന് ഒരു അവസരവും നല്‍കിയില്ല. കരുത്തുറ്റ സ്മാഷുകളും ബ്ലോക്കുകളുമായി അവര്‍ മുന്നേറ്റം തുടര്‍ന്നു. 8-11ല്‍ നില്‍ക്കെ കൊച്ചി വിളിച്ച സൂപ്പര്‍ പോയിന്റും ബെംഗളൂരുവിന് അനുകൂലമായി. സ്പൈക്കേഴ്സ് പോയിന്റ് 9ല്‍ നില്‍ക്കെ ടോര്‍പ്പിഡോസ് സെറ്റ് അക്കൗണ്ടിലാക്കി.
ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെ മിന്നുന്ന സ്പൈക്കിലൂടെ ബ്ലൂ സ്പൈക്കേഴ്സ് അവസാന സെറ്റില്‍ 5-1ന് ലീഡ് നേടി. ടോര്‍പ്പിഡോസ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും എറിന് വര്‍ഗീസിന്റെ അതിശയിപ്പിക്കുന്ന സ്പൈക്ക് കൊച്ചിയുടെ ലീഡ് നിലനിര്‍ത്തി. എന്നാല്‍ നിര്‍ണായകമായ സൂപ്പര്‍ പോയിന്റ് നേടിയ ബെംഗളൂരു സ്കോര്‍ 13-13 എന്ന നിലയില്‍ സമനിലയിലാക്കി. ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടിയതിന് പിന്നാലെ തകര്‍പ്പന്‍ സ്മാഷിലൂടെ ബെംഗളൂരു സെറ്റും വിജയവും സ്വന്തമാക്കി.
പരിചയ സമ്പത്ത് വിജയിക്കുന്ന കാഴ്ചയാണ് ഇന്നത്തെ മത്സരത്തിൽ കാണാനായത്. ബംഗളുരുവിലെ നാല് മുൻ ഇന്ത്യൻ താരങ്ങളായ രഞ്ജിത്ത് സിംഗ്, രോഹിത് , പങ്കജ് ശർമ്മ , ലവ്മീത് കട്ടാരിയ എന്നിവർ മികച്ചു നിന്നപ്പോൾ കൊച്ചിക്ക് കീഴടങ്ങേണ്ടി വന്നു.രോഹിത് -ലവ്മീത് എന്നിവർ തീർത്ത പ്രതിരോധം മറികടക്കാൻ കൊച്ചിക്ക് പലപ്പോഴും സാധിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ എന്നപോലെ ആദ്യ സെറ്റ് മുതൽ കളിക്കാരെ മാറി മാറി പരീക്ഷിച്ച കൊച്ചിയുടെ നീക്കങ്ങൾ ഒന്നും വില പോയില്ല. ഇരു ടീമുകളിലെയും വിദേശ താരങ്ങൾക്കും ഇന്നത്തെ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ല.നാളെ നടക്കുന്ന കാലിക്കറ്റ് ഹീറോസ് അഹമ്മദാബാദ് ഡിഫന്റേഴ്സിനെ നേരിടും. വൈകിട്ട് 7ന് ഹൈദാരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം.