
❝സഞ്ജു അലസൻ, പേരുണ്ടാക്കാനുള്ള അവസരം നഷ്ടമാക്കി❞ ; വിമർശനവുമായി പാക് മുൻ താരം
ശ്രീലങ്കയ്ക്കെതിരായ പരിമിത ഓവര്‍ പരമ്പരകള്‍ ഇന്ത്യന്‍ യുവ താരങ്ങള്‍ക്ക് കഴിവ് തെളിയിക്കാന്‍ ലഭിച്ച സുവര്‍ണാവസരമായാണ് കാണക്കാക്കുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ട് മികവുറ്റ ടീമിനെ വാര്‍ഞ്ഞെടുക്കുക എന്നതാണ് ബി സി സി ഐയുടെ പ്രധാന ലക്ഷ്യം. ലോകകപ്പിന് മുന്‍പായി ഇന്ത്യക്ക് അധികം പരിമിത ഓവര്‍ പരമ്പരകള്‍ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ മാത്രമാണ് ടി20 ലോകകപ്പിന് മുന്‍പായി ഇന്ത്യക്ക് മുന്നില്‍ ആകെയുണ്ടായിരുന്നത്.
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ നിരാശാജനകമായ പ്രകടനമായിരുന്നു ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു സാംസൺ കാഴ്ച വെച്ചത്. വലിയ പ്രതീക്ഷകളോടെ കളിക്കാനെത്തിയ സഞ്ജുവിന് മൂന്ന് മത്സര ടി20 പരമ്പരയിൽ നിന്ന് വെറും 34 റൺസ് മാത്രമായിരുന്നു നേടാനായത്. ശ്രീലങ്കൻ പര്യടനത്തിൽ സഞ്ജു പാടേ നിരാശപ്പെടുത്തിയതിന് പിന്നാലെ ഇപ്പോളിതാ അദ്ദേഹത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് ഓപ്പണറായ സൽമാൻ ബട്ട്. തന്നെ സംബന്ധിച്ചിടത്തോളം അലസനായ ബാറ്റ്സ്മാനായാണ് സഞ്ജു കാണപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടുന്ന ബട്ട് താരത്തിന്റെ സമീപനത്തേയും വിമർശിച്ചു.

‘എന്റെ അഭിപ്രായത്തില്‍ സഞ്ജു ഒരു മടിയനാണ്. ഒരു ബോളറെ മനസിലാക്കാന്‍ പറ്റുന്നില്ലെന്ന് മനസിലായാല്‍ പാഡ് ബാറ്റിനേക്കാള്‍ മുന്നിലേക്ക് വരണം. പക്ഷെ എന്നിട്ടും അവന്‍ ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതും എക്രോസ് ദ ലൈന്‍. അതോടെ സഞ്ജു പന്ത് മിസ് ആക്കുകയും കുടുങ്ങുകയും ചെയ്തു. ഭയങ്കര അലസമായിട്ടാണ് കളിയെ സമീപിച്ചതെന്ന് തോന്നി. ടീമില്‍ അഞ്ച് ബാറ്റ്സ്മാന്മാരെയുള്ളൂ, അതില്‍ ഒന്ന് താണെന്നും രണ്ട് പേര്‍ നേരത്തെ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തിയെന്നും ബോധ്യമുണ്ടെങ്കില്‍ കുറേക്കൂടി കരുതല്‍ കാണിക്കുമായിരുന്നു. പക്ഷെ അവനില്‍ നിന്നും അത് കണ്ടില്ല’- സല്‍മാന്‍ ബട്ട് പറഞ്ഞു.