
‘ആരാണ്ഷോയിബ് അക്തർ ?’:ഭുവനേശ്വർ കുമാറിന്റെ വേഗത കണ്ട് ഞെട്ടിപ്പോയി ക്രിക്കറ്റ് ലോകം
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തിൽ അയർലൻഡിനെതിരായ മത്സരത്തിൽ ഭുവനേശ്വർ കുമാർ ഒരിക്കൽ കൂടി മിന്നുന്ന പ്രകടനം നടത്തിയിരിക്കുകയാണ്. 3 ഓവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ഭുവി, അയർലൻഡിനെതിരായ ഈ മത്സരത്തിൽ തന്റെ സ്വിംഗിന്റെ മാന്ത്രികത കാണിക്കുക മാത്രമല്ല, മത്സരത്തിലെ സാങ്കേതിക തകരാർ കാരണം അദ്ദേഹം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
അയർലൻഡിനെതിരായ മത്സരത്തിൽ ഭുവനേശ്വർ എറിഞ്ഞ ഒരു ഡെലിവറി, മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഇത് സ്പീഡോമീറ്ററിന്റെ സാങ്കേതിക തകരാർ മൂലമാണ് സംഭവിച്ചത് എന്ന് തെളിഞ്ഞു. എന്നിരുന്നാലും, ഇതിന് പിന്നാലെ ഭുവി സോഷ്യൽ മീഡിയയിൽ വൈറലായി. വൈറ്റ് ബോൾ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ് ഭുവനേശ്വർ ലോക റെക്കോർഡ് തകർത്തുവെന്ന് പോലും ചില ആരാധകർ വിശ്വസിച്ചു.

മത്സരത്തിൽ ഒരു തവണയല്ല സ്പീഡോമീറ്റർ പിഴവ് സംഭവിച്ചത് എന്നതും ശ്രദ്ധേയമാണ്, രണ്ട് തവണയാണ് മത്സരത്തിൽ ഭുവനേശ്വറിന്റെ വേഗത 200-ലധികം കാണിച്ചത്. മത്സരത്തിലേക്ക് വന്നാൽ, മഴ തടസ്സപ്പെടുത്തിയ മത്സരം 12 – 12 ഓവറായിയാണ് സംഘടിപ്പിച്ചത്. അതുകൊണ്ട്, തന്റെ ബൗളിംഗ് കോട്ട മുഴുവനായി എറിഞ്ഞ ഭുവി, അവസരത്തിനൊത്ത് തിളങ്ങുകയും ചെയ്തു.
#IREvIND
— A (@AppeFizzz) June 26, 2022
Bhuvi bowling with 208 km/h 😭😭😭 pic.twitter.com/e9pTkYT5nb
മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 4 വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തപ്പോൾ, മറുപടിയായി ദീപക് ഹൂഡയുടെയും ഹാർദിക്കിന്റെയും ബാറ്റിംഗ് മികവിൽ ഇന്ത്യൻ ടീം 16 പന്ത് ശേഷിക്കേ ലക്ഷ്യം മറികടന്നു. മത്സരത്തിൽ, ഭുവിക്കൊപ്പം യുസ്വേന്ദ്ര ചഹലും ഗംഭീര ബൗളിംഗ് കാഴ്ചവെച്ചു. ചഹൽ ആണ് മത്സരത്തിലെ താരം. ജൂൺ 28-ന് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരവും നടക്കും.