പാകിസ്ഥാന്റെ വൈറ്റ്-ബോൾ ക്രിക്കറ്റിന്റെ തകർച്ചയെക്കുറിച്ച് രൂക്ഷമായി വിലയിരുത്തലുമായി ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്കർ .മുഹമ്മദ് റിസ്വാന്റെ ടീം ഇന്ത്യയുടെ ബി ടീമിനെതിരെ പോലും ബുദ്ധിമുട്ടുമെന്ന് അദ്ദേഹം പറഞ്ഞു.ഒരുകാലത്ത് സ്വാഭാവിക പ്രതിഭകളുടെ ഫാക്ടറിയായിരുന്ന പാകിസ്ഥാൻ, ഉയർന്ന തലത്തിൽ മികവ് പുലർത്താൻ കഴിവുള്ള കളിക്കാരെ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഞായറാഴ്ച ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫി 2025 ലെ ഏകപക്ഷീയമായ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ ആറ് വിക്കറ്റിന് തോൽപ്പിച്ചതിന് ശേഷമാണ് ഗവാസ്കറിന്റെ അഭിപ്രായ പ്രകടനം.വിരാട് കോഹ്ലിയുടെ മികച്ച സെഞ്ചുറിയും അച്ചടക്കമുള്ള ബൗളിംഗും പാകിസ്ഥാനെതിരെ ആധിപത്യം തുടരാൻ ഇന്ത്യയെ സഹായിച്ചു. ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരുൾപ്പെടെയുള്ള സ്റ്റാർ ബാറ്റ്സ്മാൻമാർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടതോടെ പാകിസ്ഥാൻ പുറകോട്ട് പോയി.
ഷഹീൻ അഫ്രീദിയുടെയും ഹാരിസ് റൗഫിന്റെയും ബൗളുകൾ ഇന്ത്യൻ ബാറ്റർമാർ അനായാസം നേരിടുകയും ചെയ്തു.242 റൺസ് വിജയലക്ഷ്യം വെറും 42.4 ഓവറിൽ ഇന്ത്യ പിന്തുടർന്നു, ഇതോടെ പാകിസ്ഥാൻ സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ നിന്നും പുറത്താകുമെന്ന അവസ്ഥയിലെത്തി. “നിലവിലെ ഫോമിൽ പാകിസ്ഥാന് ഇന്ത്യയുടെ ബി ടീമിനെ തോൽപ്പിക്കുക എന്നത് വളരെ വളരെ ബുദ്ധിമുട്ടായിരിക്കും,” ഗവാസ്കർ പറഞ്ഞു.
ഫഖർ സമാനും സെയ്ം അയൂബും പരിക്കേറ്റത് പാകിസ്ഥാനെ തളർത്തി. ഫഖറിന് പകരക്കാരനായി വന്ന ഇമാം-ഉൾ-ഹഖ് 26 പന്തിൽ നിന്ന് 10 റൺസെടുത്ത് റണ്ണൗട്ടാകുന്നതിന് മുമ്പ് മുന്നോട്ട് പോകാൻ പാടുപെട്ടു. ബാബർ അസം കൂടുതൽ സജീവമാകാൻ ശ്രമിക്കുന്നതിനിടെ തുടക്കത്തിൽ തന്നെ വീണുപോയി . ക്യാപ്റ്റൻ റിസ്വാൻ 77 പന്തിൽ നിന്ന് 46 റൺസ് നേടി.സൗദ് ഷക്കീൽ 76 പന്തിൽ നിന്ന് 62 റൺസ് നേടി. എന്നാൽ തുടർച്ചയായ വിക്കറ്റുകൾ പോയതോടെ പാകിസ്താന് വലിയ സ്കോർ നേടാൻ സാധിച്ചില്ല.