രണ്ടാം ടെസ്റ്റിൽ 7 വിക്കറ്റിന്റെ മിന്നുന്ന ജയവുമായി പരമ്പര തൂത്തുവാരി ഇന്ത്യ | India | Bangladesh

കാൺപൂർ ടെസ്റ്റിൽ 7 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ. 95 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. രോഹിത് ശർമ്മ ,ഗിൽ ,ജയ്‌സ്വാൾഎന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി ജയ്‌സ്വാൾ 45 പന്തിൽ 51 റൺസ് നേടി .ഇതോടെ രണ്ടു മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 280 റൺസിന്റെ വലിയ വിജയം നേടിയിരുന്നു.

2 വിക്കറ്റിന് 26 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം കളി ആരംഭിച്ച ആരംഭിച്ച ബംഗ്ലാദേശിന് 10 റൺസ് കൂടി ചേർക്കുന്നതിനിടയിൽ മൂന്നാം വിക്കറ്റ് നഷ്ടമായി. 2 റൺസ് നേടിയ മോമിനുൾ ഹഖിനെ അശ്വിൻ പുറത്താക്കി. നാലാം വിക്കറ്റിൽ ഓപ്പണർ ഷഡ്‌മാൻ ഇസ്‌ലാമും ഷാന്റോയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിക്കുകയും 50 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു . സ്കോർ 91 ൽ നിൽക്കെ 19 റൺസ് നേടിയ നായകൻ ഷാന്റോയെ ജഡേജ പുറത്താക്കി.

പിന്നാലെ 50 റൺസ് നേടിയ ഇസ്ലാമിനെ ആകാശ് ദീപ് പുറത്താക്കി. സ്കോർ 94 ൽ നിൽക്കെ ഒരു റൺസ് നേടിയ ലിറ്റൻ ദാസിനെയും പൂജ്യത്തിനു ഷാക്കിബിനെയും ജഡേജ പുറത്താക്കി. സ്കോർ 118 ആയപ്പോൾ ബംഗ്ലാദേശിന് എട്ടാം വിക്കറ്റ് നഷ്ടമായി. 9 റൺസ് നേടിയ മെഹ്ദി ഹസനെ ബുംറ പുറത്താക്കി. സ്കോർ 130 ൽ നിൽക്കെ ബംഗ്ലാദേശിന് 9 ആം വിക്കറ്റും നഷ്ടമായി. ബുമ്രക്കായിരുന്നു തൈജുൽ ഇസ്ലാമിന്റെ വിക്കറ്റ്. ബംഗ്ലാദേശ് 146ന് പുറത്തായി

നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്‌സ് 285-9 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 233 പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ ടി20 മാതൃകയിലാണ് ബാറ്റുവീശിയത്. ക്യാപ്റ്റൻ രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും ചേർന്ന് 3.1 ഓവറിൽ 50 റൺസ് നേടി ടെസ്റ്റിൽ പുതിയ റെക്കോർഡിട്ടു. 11 പന്തില്‍ നിന്ന് ഒരു ഫോറും മൂന്ന് സിക്‌സറുകളുമടക്കം രോഹിത് 23 റണ്‍സെടുത്തു. ഇന്ത്യ 10.1 ഓവറിലാണ് 100 പിന്നിട്ടത്. ടെസ്റ്റ് ചരിത്രത്തിൽ അതിവേഗം 50 ഉം 100 ഉം സ്കോറുകൾ പിന്നിടുന്ന ടീമെന്ന റെക്കോർഡ് ഇതോടെ ഇന്ത്യയുടെ പേരിലായി.ഇന്ത്യക്കായി ജയ്‌സ്വാൾ 72 ഉം രാഹുൽ 68 റൺസും നേടി .ബംഗ്ലാദേശിനായി ഷാക്കിബും മെഹ്ദി ഹസനും നാല് വിക്കറ്റുകൾ വീഴ്ത്തി .

Rate this post