വീണ്ടും നിരാശപ്പെടുത്തി , കിട്ടിയ അവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ | Sanju Samson

ഇന്ത്യ എ – ഇന്ത്യ ഡി ദുലീപ് ട്രോഫി മത്സരം രണ്ടാം ദിനം പുരോഗമിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ, ഒന്നാം ഇന്നിങ്സിൽ 290 റൺസിന് പുറത്തായിരിക്കുന്നു. ഇന്ത്യ ഡി ടീമിന്റെ പ്ലെയിങ് ഇലവനിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇടം നേടിയതോടെയാണ് ഈ മത്സരം കേരള ക്രിക്കറ്റ് ആരാധകർക്കിടയിൽ ശ്രദ്ധേയമായത്.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഡി ഫീൽഡ് ചെയ്തപ്പോൾ, വിക്കറ്റിന് പിറകിൽ മോശം പ്രകടനമാണ് സഞ്ജു നടത്തിയത്. തീര്‍ത്തും അലസനായാണ് വിക്കറ്റ് കീപ്പിങില്‍ അദ്ദേഹം കാണപ്പെട്ടത്. യാതൊരു ഗൗരവവുമില്ലാതെ നെറ്റ്‌സില്‍ വിക്കറ്റ് കാക്കുന്ന ലാഘവത്തോടയായിരുന്നു കളിയില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ്. പിഴവ് സംഭവിക്കുമ്പോള്‍ അതിന്റെ നിരാശയും സഞ്ജുവിനു ഇല്ലായിരുന്നു. പകരം ചിരിച്ചു കൊണ്ടാണ് തനിക്കു സംഭവിച്ച പിഴവുകളോടു അദ്ദേഹം പ്രതികരിച്ചത്. ക്യാപ്റ്റൻ മായങ്ക് അഗർവാൾ (7), തിലക് വർമ്മ (10) തുടങ്ങിയ പ്രധാന താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ, ഷംസ് മുളാനി (89), തനുഷ് കൊട്ടിയൻ (53), റിയാൻ പരാഗ് (37) എന്നിവരാണ് ഇന്ത്യ എ ടീമിൽ മികച്ച പ്രകടനം പുറത്തെടുത്ത ബാറ്റർമാർ.

അതേസമയം, ശ്രേയസ് അയ്യർ നായകനായ ഇന്ത്യ ഡി-ക്ക്‌ വേണ്ടി ഹർഷിത് റാന 4 വിക്കറ്റുകൾ വീഴ്ത്തി ഗംഭീര ബൗളിംഗ് പ്രകടനം പുറത്തെടുത്തു.അർഷദീപ് സിംഗ്, വിദ്വത് കവേരപ്പ എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.തുടർന്ന്, മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഡി ഇന്നിങ്സിന്റെ തുടക്കത്തിൽ പതറുന്ന കാഴ്ചയാണ് കാണുന്നത്. ഓപ്പണർ അതർവ ടൈഡെയെ (4) ഖലീൽ അഹമ്മദ് വിക്കറ്റിന് മുന്നിൽ കുടുക്കി ഇന്ത്യ എ-ക്ക്‌ ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നാലെ, ഇന്ത്യ ഡി ക്യാപ്റ്റൻ ശ്രേയസ് അയ്യർ (0) റൺ ഒന്നും എടുക്കാതെ പുറത്തായിരിക്കുകയാണ്. ഖലീൽ അഹമ്മദ് തന്നെയാണ് ഈ വിക്കറ്റും വീഴ്ത്തിയത്. സ്കോർ 44 ൽ നിൽക്കുമ്പോൾ അവർക്ക് മൂന്നാം വിക്കറ്റും നഷ്ടമായി.

അഞ്ചമാനായി ഇന്ജിയ സഞ്ജു ബൗണ്ടറിയുമായി തുടങ്ങിയെങ്കിലും 6 പന്തിൽ നിന്നും അഞ്ചു റൺസ് നേടി പുറത്തായി. ആഖിബ് ഖാന്റെ പന്തിലാണ് സഞ്ജു പുറത്തായത്. ബംഗ്ലാദേശ് പരമ്പര മുന്നിൽ നിൽക്കെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിൽ സഞ്ജുവിന് ടീമിലേക്ക് മടങ്ങിയെത്താനുള്ള അവസരം ലഭിക്കുമായിരുന്നു. ബാറ്റിങ്ങിലുംവിക്കറ്റ് കീപ്പിങിലും ഫ്‌ളോപ്പായി മാറിയതിനാൽ അടുത്ത കളിയില്‍ സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കാനുള്ള സാധ്യത കൂടുതലാണ്.

3/5 - (4 votes)
sanju samson