‘ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചു’ : ഇന്ത്യൻ ടീമിലെ അരങ്ങേറ്റത്തെക്കുറിച്ച് ഹർഷിത് റാണ | Harshit Rana

ഹാർദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും അർധസെഞ്ചുറികൾക്ക് ശേഷം, വെള്ളിയാഴ്ച പൂനെയിൽ നടന്ന നാലാം ടി20 മത്സരത്തിൽ ബൗളർമാരുടെ മിന്നുന്ന പ്രകടനത്തിൽ ഇന്ത്യ 15 റൺസിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ 3-1ന് അപരാജിത ലീഡ് നേടി. സ്വന്തം തട്ടകത്തിൽ കഴിഞ്ഞ 17 ഉഭയകക്ഷി ടി20 പരമ്പര ഇന്ത്യ തോറ്റിട്ടില്ല.

ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 19.4 ഓവറിൽ 166 റൺസിന് എല്ലാവരും പുറത്തായി. രവി ബിഷ്‌ണോയി (28 റൺസിന് മൂന്ന് വിക്കറ്റ്), ഹർഷിത് റാണ (33 റൺസിന് മൂന്ന് വിക്കറ്റ്), വരുൺ ചക്രവർത്തി (28 റൺസിന് രണ്ട് വിക്കറ്റ്) എന്നിവരുടെ മൂർച്ചയുള്ള ബൗളിങ്ങിന് മുന്നിൽ ഇംഗ്ലണ്ട് ടീം തകർന്നു.ഹാരി ബ്രൂക്കും (51) ഓപ്പണർ ബെൻ ഡക്കറ്റും (39) ഇംഗ്ലണ്ടിൻ്റെ വിജയപ്രതീക്ഷ ഉയർത്തിയെങ്കിലും ബൗളർമാർ ഇന്ത്യക്ക് ശക്തമായ തിരിച്ചുവരവ് നൽകി. ഓൾറൗണ്ടർ ശിവം ദുബെയ്‌ക്ക് പകരം ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്‌സിൻ്റെ 12-ാം ഓവറിൽ ഹർഷിത് റാണയെപ്പോലുള്ള ഒരു സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറെ ബൗൾ ചെയ്യാൻ വിളിച്ചതാണ് മത്സരത്തിൽ നിർണായക വഴിത്തിരിവായത്.

ബാറ്റിങ്ങിനിടെ ശിവം ദുബെയുടെ ഹെൽമെറ്റിൽ പന്ത് തട്ടിയതിന് ശേഷം ഫാസ്റ്റ് ബൗളർ ഹർഷിത് റാണയെ ഒരു കൺകഷൻ പകരക്കാരനായി ഉൾപ്പെടുത്തി. ഓൾറൗണ്ടർ ശിവം ദുബെയ്‌ക്ക് പകരക്കാരനായി കളിച്ച ഹർഷിത് റാണ ഇതിനെ സ്വപ്ന അരങ്ങേറ്റം എന്ന് വിശേഷിപ്പിച്ചു. എനിക്ക് ഇപ്പോഴും ഇതൊരു സ്വപ്ന അരങ്ങേറ്റമാണെന്ന് ഹർഷിത് റാണ പറഞ്ഞു. ഈ സീരീസിന് വേണ്ടി മാത്രമല്ല, ഒരുപാട് നാളായി ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഞാൻ ഇവിടെ കളിക്കാൻ അർഹനാണെന്ന് തെളിയിക്കാൻ ഞാൻ ആഗ്രഹിച്ചു. ഐപിഎല്ലിൽ ഞാൻ നന്നായി പന്തെറിഞ്ഞിട്ടുണ്ട്, ഇവിടെയും ഞാൻ അതേ രീതിയിലാണ് കളിച്ചതെന്നും ററാണ പറഞ്ഞു.

എട്ടാം ഓവറിൽ ഫീൽഡിങ്ങിന് ഇറങ്ങിയ റാണ, നിർണായകമായ ഒരു ക്യാച്ചെടുത്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലറെ പുറത്താക്കി. ബട്‌ലർ ഇതിൽ അതൃപ്തനായിരുന്നു, പിന്നീട് ഡഗ്ഔട്ടിൽ ഇംഗ്ലണ്ട് കോച്ചിംഗ് സ്റ്റാഫുമായി ചർച്ച നടത്തുന്നത് കണ്ടു.റാണ പ്ലെയിങ് ഇലവനിൽ എത്തിയതോടെ ഇന്ത്യയ്ക്ക് ഒരു അധിക ബൗളിംഗ് ഓപ്ഷൻ ലഭിച്ചു, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസർ 12-ാം ഓവറിൽ ലിയാം ലിവിംഗ്‌സ്റ്റോണിനെ പുറത്താക്കി, 16-ാം ഓവറിൽ ജേക്കബ് ബെഥേലിനെ വെറും 6 റൺസിന് പുറത്താക്കി മറ്റൊരു നിർണായക വിക്കറ്റ് നേടി.

18-ാം ഓവറിൽ 19 റൺസ് നേടിയ ജാമി ഓവർട്ടണെ ക്ലീൻ ബൗൾഡാക്കി മൂന്നാം വിക്കറ്റ് നേടി.മത്സരത്തെ തകിടം മറിച്ച ഹർഷിത് റാണ 4 ഓവറിൽ 33 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. പാർട്ട് ടൈം ബൗളിംഗ് ഓൾറൗണ്ടർ ശിവം ദുബെയ്‌ക്ക് പകരം സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളർ ഹർഷിത് റാണയെ കൺകഷൻ പകരക്കാരനായി ഉപയോഗിച്ചത് എങ്ങനെയെന്ന് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ ദേഷ്യപ്പെട്ടു. ഈ സംഭവം മൂലം ഇംഗ്ലണ്ട് നാലാം ടി20 മത്സരത്തിൽ 15 റൺസിന് തോറ്റുവെന്നു മാത്രമല്ല, പരമ്പരയും നഷ്ടമായി.

Rate this post