സച്ചിൻ ബേബി പുറത്ത് ,ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി സെമിയിൽ കേരളം മികച്ച നിലയിൽ | RANJI TROPHY

ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി സെമിയിൽ രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ കേരളം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് എന്ന നിലയിലാണ്. 85 റൺസുമായി മുഹമ്മദ് അസ്ഹറുദീനും 28 റൺസുമായി സൽമാൻ നിസാറുമാണ് ക്രീസിൽ. 69 റൺസ് നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 206/4 എന്ന നിലയിലായിരുന്നു.ആദ്യദിനത്തിലെ ടോപ് സ്‌കോററായ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി രണ്ടാംദിനത്തിലെ രണ്ടാംപന്തില്‍ത്തന്നെ പുറത്തായി.അര്‍സാന്‍ നഗ്വാസ്വല്ലയെറിഞ്ഞ ഓവറില്‍ ആര്യന്‍ ദേശായിക്ക് ക്യാച്ച് നല്‍കിയാണ് സച്ചിന്റെ മടക്കം. 195 പന്തില്‍ എട്ട് ഫോര്‍ സഹിതം 69 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. തലേന്നത്തെ സ്‌കോറിനോട് ഒന്നും ചേര്‍ക്കാതെയാണ് മടങ്ങിയത്. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന അസ്ഹറുദീൻ സൽമാൻ നിസാർ സഖ്യം കേരളത്തെ മുന്നോട്ട് കൊണ്ട് പോയി.ഇരുവരും 87 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി.

അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും ചേർന്ന് ആദ്യ വിക്കറ്റിൽ 60 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തിരുന്നു. എന്നാൽ ഓപ്പണർമാർ പെട്ടെന്ന് തന്നെ വീണു. 30 റൺസെടുത്ത അക്ഷയ് റണ്ണൗട്ടായതോടെയും കുന്നുമ്മൽ (30) രവി ബിഷ്‌ണോയിയുടെ പന്തിൽ ലെഗ് ബിഫോറിൽ കുടുങ്ങിയതോടെയും ഓപ്പണർമാർ പെട്ടെന്ന് തന്നെ വീണു. ലഞ്ച് ബ്രേക്കിന് 33 ഓവറുകൾ പിന്നിട്ടപ്പോൾ 70/2 എന്ന നിലയിൽ ആയിരുന്നു കേരളം.

എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം പ്രിയജിത്‌സിംഗ് ജഡേജയുടെ നിരുപദ്രവകരമായ വൈഡ് ഡെലിവറിയിൽ വരുൺ (10) പുറത്തായി.സച്ചിനും ജലജ് സക്‌സേനയും നാലാം വിക്കറ്റിൽ 71 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തിരുന്നു.സക്‌സേന 83 പന്തിൽ 30 റൺസ് നേടി പുറത്തായി.താമസിയാതെ, സച്ചിൻ സീസണിലെ തന്റെ നാലാമത്തെ അർദ്ധസെഞ്ച്വറി തികച്ചു.രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. 2018-19 സീസണിലെ സെമിയില്‍ വിദര്‍ഭയോട് തോറ്റു.