സഞ്ജു സാംസണിൻ്റെ ടി20 ലോകകപ്പ് പ്രതീക്ഷകൾ അവസാനിക്കുന്നുവോ ? | Sanju Samson

2024ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്.ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ ന്യൂഡൽഹിയിൽ വെച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാണാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ടി 20 ലോകകപ്പ് ടീം തെരഞ്ഞെടുക്കുന്നതിന്റെ ചർച്ചകളുടെ ഭാഗമായാണ് അഗർക്കാർ രോഹിതിനെ കാണുന്നത്.

ചർച്ചകളിൽ ഒന്ന് വിക്കറ്റ് കീപ്പിംഗ് റോളിനെ ചുറ്റിപ്പറ്റിയാണ്. ഋഷഭ് പന്ത്, സഞ്ജു സാംസൺ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, ജിതേഷ് ശർമ്മ, ധ്രുവ് ജുറൽ എന്നിവർ ഐപിഎൽ 2024 സീസണിൻ്റെ തുടക്കത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ സാധ്യമായ രണ്ട് സ്ഥാനങ്ങൾ നേടാനുള്ള മത്സരത്തിലാണ്.സീസണിൻ്റെ ആദ്യ പകുതിക്ക് ശേഷമുള്ള താരങ്ങളുടെ പ്രകടനം കണക്കിലെടുക്കുമ്പോൾ ജൂറൽ കണക്കുകൂട്ടലിൽ നിന്ന് പുറത്തായി. പകരമായി വെറ്ററൻ താരം ദിനേഷ് കാർത്തിക് ആ ലിസ്റ്റിൽ കയറി കൂടിയിരിക്കുകയാണ്.

നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ 2024 സീസണിലെ 41 മത്സരങ്ങൾക്ക് ശേഷം ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ പന്ത് ഒമ്പത് മത്സരങ്ങളിൽ നിന്ന് 342 റൺസുമായി റൺ സ്കോറിംഗ് ചാർട്ടിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.മൂന്ന് അർദ്ധ സെഞ്ച്വറികളും 161.32 സ്ട്രൈക്ക് റേറ്റും ഡൽഹി താരത്തിനുണ്ട്.രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റൻ സാംസൺ എട്ട് കളികളിൽ നിന്ന് മൂന്ന് അർധസെഞ്ചുറികളടക്കം 152.42 സ്‌ട്രൈക്ക് റേറ്റിൽ 314 റൺസുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളിൽ നിന്ന് 140 സ്‌ട്രൈക്ക് റേറ്റിൽ 287 റൺസുമായി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ മൂന്നാമതും എട്ട് മത്സരങ്ങളിൽ നിന്ന് 192 റൺസുമായി ഇഷാൻ കിഷനും നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 209.75 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിൽ 172 റൺസുമായി കാർത്തികുമുണ്ട്.

പിടിഐയിലെ ഒരു റിപ്പോർട്ട് അനുസരിച്ച് പന്ത് ടീമിൻ്റെ ഒന്നാം നമ്പർ കീപ്പർ-ബാറ്ററായും നിയുക്ത ഫിനിഷറായും തൻ്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. മുകളിൽ സൂചിപ്പിച്ച സംഖ്യകൾ കണക്കിലെടുക്കുമ്പോൾ പെക്കിംഗ് ഓർഡറിൽ സാംസൺ രണ്ടാമനാകണം, എന്നാൽ മലയാളി താരത്തിനേക്കാൾ രാഹുലിന് നേരിയ മുൻതൂക്കമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

Rate this post