‘ഞാൻ എന്തിന് ഇന്ത്യക്കാരുമായി യുദ്ധം ചെയ്യണം? ഇത് ക്രിക്കറ്റാണ്, യുദ്ധമല്ല’ : ഹാരിസ് റൗഫ്

ഐസിസി ലോകകപ്പ് 2023 അടുത്തുവരികയാണ്, ഒക്ടോബർ 14 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഏഷ്യാ കപ്പ് സൂപ്പർ-ഫോറിലെ ഇരു ടീമുകളുടെയും അവസാന ഏറ്റുമുട്ടലിൽ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീമിനെതിരെ 228 റൺസിന്റെ റെക്കോർഡ് വിജയം മെൻ ഇൻ ബ്ലൂ രേഖപ്പെടുത്തി.ഈ തോൽവി പാകിസ്താനെ ടൂർണമെന്റിൽ നിന്നും പുറത്താക്കുന്നത് വരെയെത്തി. ലോകകപ്പിൽ ഇന്ത്യയെ നേരിടുമ്പോൾ പാകിസ്ഥാന്റെ സമ്മർദ്ദം ഇരട്ടിയാക്കും. എന്നാൽ ഇത് ക്രിക്കറ്റിന്റെ മറ്റൊരു ഗെയിം മാത്രമായിരിക്കുമെന്നും യുദ്ധമല്ലെന്നും പാക് ബൗളർ ഹാരിസ് റൗഫ് അഭിപ്രായപ്പെട്ടു.

ഇന്ത്യയിലേക്ക് പുറപ്പെടും മുമ്പ് വാര്‍ത്താസമ്മേളനത്തിനെത്തിയ പാക് പേസര്‍ ഹാരിസ് റൗഫിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത് ഇന്ത്യയുമായുള്ള മത്സരങ്ങളില്‍ പഴയ അക്രമണോത്സുകത ഇപ്പോള്‍ പാക് ടീമിനില്ലാത്തത് എന്തുകൊണ്ടാണെന്നായിരുന്നു. ഇന്ത്യയുമായി യുദ്ധം ചെയ്യാനല്ല പോകുന്നതെന്നും ക്രിക്കറ്റ് കളിക്കാനാണെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകന് റൗഫ് നല്‍കിയ മറുപടി.“ഞാൻ എന്തിന് ഇന്ത്യക്കാരുമായി പോയി യുദ്ധം ചെയ്യണം? ഇത് ക്രിക്കറ്റാണ്, യുദ്ധമല്ല, ”റൗഫ് മറുപടി പറഞ്ഞു.

ലോകകപ്പിൽ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തയ്യാറാണെന്ന് പറഞ്ഞ ഫാസ്റ്റ് ബൗളർ തന്റെ ഫിറ്റ്നസിനെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയ്‌ക്കെതിരായ സൂപ്പർ ഫോർ ടൈയിൽ തോളിന് പരിക്കേറ്റ റൗഫിന് റിസർവ് ദിനത്തിൽ ഫീൽഡ് ചെയ്യുന്നതിൽ നിന്ന് വിട്ടു നിന്നിരുന്നു.”രാജ്യത്തിനായി ഏതെങ്കിലും ടൂർണമെന്റിൽ കളിക്കുന്നത് വലിയ കാര്യമാണ്. എന്റെ ഫിറ്റ്‌നസ് മുമ്പത്തേക്കാൾ മികച്ചതാണ്. ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. പുതിയ പന്താണോ പഴയ പന്താണോ തരേണ്ടത് എന്ന് ടീം മാനേജ്‌മെന്റ് തീരുമാനിക്കും,” റൗഫ് തന്റെ ഫിറ്റ്‌നസിനെ കുറിച്ച് പറഞ്ഞു.

“ലോകകപ്പിനായി എനിക്ക് പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ല. വ്യക്തിഗത പ്രകടനത്തേക്കാൾ ടീം പ്രകടനത്തിനാണ് കൂടുതൽ ഊന്നൽ, ”അദ്ദേഹം കൂട്ടിച്ചേർത്തു.2023 ലോകകപ്പിൽ നിന്ന് നസീം ഷാ പുറത്തായതോടെ പാക്കിസ്ഥാന് കനത്ത തിരിച്ചടി നേരിട്ടു. പകരക്കാരനായി പിസിബി ഹസൻ അലിയെ വിളിച്ചു. കഴിഞ്ഞ വർഷം മുൾട്ടാനിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് താരം അവസാനമായി ഏകദിനം കളിച്ചത്.

Rate this post