ആ​ദ്യ അന്താരാഷ്ട്ര സെഞ്ചുറിയുമായി സഞ്ജു സാംസൺ , ഇന്ത്യക്ക് മികച്ച സ്കോർ |Sanju Samson

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് ഇന്ത്യ നേടിയത്. മലയാളി താരം സഞ്ജു സാംസണിനെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്.തിലക് വർമ 52 റൺസ് നേടി സഞ്ജുവിന് പിന്തുണ നൽകി.114 പന്തിൽ 108 റൺസെടുത്ത സഞ്ജുവിനെ ലിസാദ് വില്യംസ് പുറത്താക്കി. അവസാന ഓവറുകളിൽ റിങ്കു സിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. റിങ്കു 27 പന്തിൽ നിന്നും 38 റൺസ് നേടി. സൗത്ത് ആഫ്രിക്കക്ക് വേണ്ടി ഹെൻഡ്രിക്സ് മൂന്നു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്കരം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്ന് റുതുരാജ് പരിക്ക് കാരണം പുറത്തായപ്പോള്‍ രജത് പട്ടീദാര്‍ പകരക്കാരനായി ഇടംപിടിച്ചു.കുല്‍ദീപ് യാദവും ഇന്നത്തെ മത്സരം കളിക്കുന്നില്ല. പകരം വാഷിംഗ്ടണ്‍ സുന്ദറാണ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്.രജത് പട്ടീദാര്‍- സായി സുന്ദർ സഖ്യം ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ 16 പന്തിൽ നിന്നും 22 റൺസ് നേടിയ പട്ടീദാറിനെ ഇന്ത്യൻ സ്കോർ 34 ൽ നിൽക്കെ ബർഗർ ക്‌ളീൻ ബൗൾഡ് ചെയ്തു.

8 ആം ഓവറിൽ സ്കോർ 49 ൽ നിൽക്കെ 10 റൺസ് നേടിയ ഹെൻഡ്രിക്സ് സായി സുന്ദറിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സഞ്ജു -രാഹുൽ സഖ്യം ഇന്ത്യ ഇന്നിഗ്‌സിനെ മുന്നോട്ട് കൊണ്ട് പോയി. 19 ആം ഓവറിൽ സ്കോർ 101 ൽ നിൽക്കെ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായി.35 പന്തിൽ നിന്നും രണ്ടു ബൗണ്ടറിയടക്കം 21 റൺസാണ് രാഹുൽ നേടിയത്. ഒരു വശത്ത് നിലയുറപ്പിച്ച സഞ്ജു സാവധാനം ഇന്ത്യൻ ഇന്നിഗ്സ് മുന്നോട്ട് കൊണ്ട് പോയി. 28 ആം ഓവറിൽ ഇന്ത്യൻ സ്കോർ 120 ൽ നിൽക്കെ സഞ്ജു അർദ്ധ സെഞ്ച്വറി തികച്ചു. 66 പന്തിൽ നിന്നും 4 ബൗണ്ടറികളോടെയാണ് സഞ്ജു ഫിഫ്റ്റി തികച്ചത്.

ഏകദിനത്തിൽ മലയാളി താരത്തിന്റെ നാലാമത്തെ ഫിഫ്റ്റി ആയിരുന്നു ഇത്. തിലക് വര്‍മയാണ് സഞ്ജുവിനു കൂട്ടായി ക്രീസില്‍. 34 ആം ഓവറിൽ ഇന്ത്യൻ സ്കോർ 150 കടന്നു. സഞ്ജു – തിലക് വർമ്മ കൂട്ടുകെട്ട് 50 റൺസ് പിന്നിടുകയും ചെയ്തു. 35 ഓവർ പിന്നിട്ടതോടെ സഞ്ജുവും തിലക് വർമയും സ്കോറിങ്ങിന്റെ വേഗത വർധിപ്പിച്ചു. 40 ആം ഓവറിൽ ഇന്ത്യൻ സ്കോർ 200 കടന്നു.ബർഗറിനെതിരെ സികസർ പറത്തി സഞ്ജു ആദ്യ സെഞ്ചുറിയിലേക്ക് അടുത്തു. ഏകദിനത്തിലെ തന്റെ ഉയർന്ന സ്കോറും സ്വന്തമാക്കി. ആ ഓവറിൽ തന്നെ തിലക് വർമ്മ അർദ്ധ സെഞ്ച്വറി തികച്ചു.

76 പന്തിൽ നിന്നും 5 ഫോറും ഒരു സിക്‌സും അടക്കമാണ് ഫിഫ്റ്റി തികച്ചത്. അടുത്ത് ഓവറിൽ ഇന്ത്യൻ സ്കോർ 217 ൽ നിൽക്കെ 52 റൺസ് നേടിയ തിലക് വർമയെ ഇന്ത്യക്ക് നഷ്ടമായി. കേശവ് മഹാരാജിനാണ് വിക്കറ്റ് ലഭിച്ചത്. 44 ആം ഓവറിലെ അവസാന പന്തിൽ സിഗിളെടുത്ത് സഞ്ജു സാംസൺ തനറെ ആദ്യ സെഞ്ച്വറി നേടി. 110 പന്തിൽ നിന്നും 6 ഫോറും രണ്ടു സിക്സുമടക്കമാണ് സഞ്ജു മൂന്നക്കം തികച്ചത്. 108 റൺസ് നേടിയ സഞ്ജുവിനെ വില്യംസ് പുറത്താക്കിയതോടെ 5 വിക്കറ്റിന് 247 എന്ന നിലയിലായി. തൊട്ടു പിന്നാലെ ഒരു റൺസ് നേടിയ അക്‌സർ പട്ടേലിനെ ഇന്ത്യക്ക് നഷ്ടമായി.അവസാന ഓവറുകളിൽ റിങ്കുവിന്റെ ബാറ്റിംഗ് ഇന്ത്യൻസ്കോർ 296 ലെത്തിച്ചു.

Rate this post