‘ക്യാപ്റ്റന്റെ ഇന്നിംഗ്സ്’ : യശസ്വി ജയ്‌സ്വാളിനെ സെഞ്ച്വറി നേടാൻ അനുവദിച്ച് ആരാധകരുടെ ഹൃദയം കീഴടക്കി സഞ്ജു സാംസൺ | IPL2024 | Sanju Samson

ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഐപിഎൽ 2024 ലെ 38-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 179 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. സന്ദീപ് ശർമയുടെ (5/18) മിന്നുന്ന ബൗളിംഗാണ് മുംബൈയെ പിടിച്ചുകെട്ടിയത്.

മറുപടിയായി രാജസ്ഥാൻ ഓപ്പണർമാരായ ജോസ് ബട്ട്‌ലറും യശസ്വി ജയ്‌സ്വാളും പവർപ്ലേയിൽ 61 റൺസ് നേടി, ജയ്‌സ്വാൾ അപരാജിത സെഞ്ച്വറി നേടി. ക്യാപ്റ്റൻ സഞ്ജുവും ജൈസ്വാളും ചേർന്ന് എട്ട് പന്തുകൾ ശേഷിക്കെ ഒമ്പത് വിക്കറ്റ് വിജയം നേടാൻ RR-നെ സഹായിച്ചു.ജയ്‌സ്വാൾ 60 പന്തിൽ 104 റൺസെടുത്ത് പുറത്താകാതെ നിന്നു. എന്നാൽ ജയ്‌സ്വാളിനെ ഈ നേട്ടത്തിലെത്താൻ അനുവദിച്ചതിന് നിരവധി ആരാധകർ അദ്ദേഹത്തിൻ്റെ ബാറ്റിംഗ് പങ്കാളിയും ക്യാപ്റ്റനുമായ സഞ്ജു സാംസണെ പ്രശംസിച്ചു.അവസാന മൂന്ന് ഓവറിൽ 10 റൺസ് വേണ്ടിയിരുന്നപ്പോൾ, സാംസൺ ജയ്‌സ്വാളിന് സ്ട്രൈക്ക് കൈമാറാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ജയ്‌സ്വാൾ സെഞ്ച്വറിയിലേക്ക് സഞ്ജു ജയ്‌സ്വാളിന് സ്ട്രൈക്ക് നൽകികൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ സമീപനം റോയൽസ് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി. മത്സരത്തിൽ ബട്ലർ പുറത്തായ ശേഷമായിരുന്നു സഞ്ജു ക്രീസിലെത്തിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 74 എന്ന നിലയിൽ നിന്ന രാജസ്ഥാനെ പതിയെ കൈപിടിച്ചു കയറ്റാനാണ് സഞ്ജു ശ്രമിച്ചത്. ഒരുവശത്ത് ജയസ്വാൾ ആക്രമണം അഴിച്ചുവിടുമ്പോൾ സഞ്ജു ക്രീസിൽ നിലയുറപ്പിക്കാനാണ് ശ്രമിച്ചത്.മത്സരത്തിൽ 28 പന്തുകൾ നേരിട്ട് സഞ്ജു സാംസൺ 38 റൺസായിരുന്നു നേടിയത്.

2 ബൗണ്ടറികളും 2 സിക്സറുകളും നേടിയ സഞ്ജു മത്സരത്തിൽ പുറത്താവാതെ നിന്നു.ഇതോടെ, എട്ട് മത്സരങ്ങളില്‍ നിന്നും റോയല്‍സ് നായകന്‍റെ സമ്പാദ്യം 62.80 ശരാശരിയിലും 152.42 സ്ട്രൈക്ക് റേറ്റിലും 314 റണ്‍സായി.മുംബൈയ്‌ക്കെതിരായ മത്സരത്തിന് മുൻപ് പട്ടികയില്‍ എട്ടാമതായിരുന്നു സഞ്ജുവിന്‍റെ സ്ഥാനം. എന്നാല്‍, മുംബൈയ്‌ക്കെതിരായ പ്രകടനത്തോടെ നാല് സ്ഥാനം മെച്ചപ്പെടുത്തിയ സഞ്ജു കെഎല്‍ രാഹുല്‍, സുനില്‍ നരെയ്‌ൻ, ശുഭ്‌മാൻ ഗില്‍, രോഹിത് ശര്‍മ എന്നിവരെയാണ് പിന്നിലാക്കിയത്.

1/5 - (1 vote)