രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരേ പിടിമുറുക്കി വിദര്‍ഭ , ലീഡ് 200 കടന്നു | Ranji Trophy

രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ ലീഡ് 200 കവിഞ്ഞു. നാലാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ വിദർഭ തുടക്കത്തെ തകർച്ച അതിജീവിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. 7 റൺസിന്‌ 2 വിക്കറ്റ് എന്ന നിലയിൽ നിന്ന് കരുൺ നായരും ഡാനിഷ് മാലേവാറും ചേർന്ന് വിദര്ഭയെമികച്ച നിലയിലെത്തിച്ചു. ചായക്ക് പിരിയുമ്പോൾ വിദർഭ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടിയിട്ടുണ്ട്. 226 റൺസിന്റെ വലിയ ലീഡാണ് വിദര്ഭക്ക് ഉള്ളത്. 100 റൺസുമായി കരുൺ നായർ പുറത്താവാതെ നിൽക്കുന്നുണ്ട്. 73 റൺസ് നേടിയ ഡാനിഷ് മാലേവാറിനെ അക്ഷയ് ചന്ദ്രൻ പുറത്താക്കി.

37 റൺസിന്റെ നിർണായക ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ വിദർഭക്ക് രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ജലജ് സക്സേനയുടെ ആദ്യ പന്തിൽ തന്നെ പാർത്ഥ് രേഖാഡെ പൂജ്യത്തിനു പുറത്തായി. കേരള ബൗളർമാർ സമ്മർദം ചെലുത്തി പന്തെറിഞ്ഞതോടെ വിദർഭ പ്രതിരോധത്തിലായി. മൂന്നാം ഓവറിൽ സ്കോർ ബോർഡിൽ 7 റൺസ് മാത്രമുള്ളപ്പോൾ വിദര്ഭക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. അഞ്ചു റൺസ് നേടിയ മറ്റൊരു ഓപ്പണർ ധ്രുവ് ഷോറിയെ നിധീഷ് പുറത്താക്കി .

തുടക്കത്തിലേ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയത് കേരളത്തിന്റെ ആത്മ വിശ്വാസം വർധിക്കാൻ കാരണമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ചേർന്ന ആദ്യ ഇന്നിങ്സിലെ സെഞ്ചുറി താരം ഡാനിഷ് മാലേവാർ- കരുൺ നായർ സഖ്യം വിദര്ഭയെ മുന്നോട്ട് കൊണ്ട് പോയി.കരുൺ നായരെ പുറത്താക്കാനുള്ള നിർണായക അവസരം അക്ഷയ് ചന്ദ്രൻ കൈവിടുകയും ചെയ്തു.ഏദൻ ആപ്പിൾ ടോം എറിഞ്ഞ പത്തൊമ്പതാം ഓവറിൽ കരുൺ നായരുടെ ബാറ്റിങ് എഡ്ജിൽ കൊണ്ട പന്ത് ക്യാച്ചായി മാറിയെങ്കിലും താരത്തിന് കൈപ്പിടിയിലൊതുക്കാനായില്ല. 7 റൺസിന്‌ 2 വിക്കറ്റ് എന്ന നിലയിൽ നിന്ന് കരുൺ നായരും ഡാനിഷ് മാലേവാറും ചേർന്ന് ലഞ്ചിന്‌ പിരിയുമ്പോൾ വിദര്ഭയെ 2 വിക്കറ്റ് നഷ്ടത്തിൽ 90 എന്ന നിലയിലെത്തിച്ചു.

ഇരു താരങ്ങളും അർധസെഞ്ചുറി പൂർത്തിയാക്കുകയും 100 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. ലീഡ് 200 കടത്തുകയും ചെയ്തു. വിദർഭ സ്കോർ 188 ആയപ്പോൾ കരുൺ നായർ സെഞ്ച്വറി പൂർത്തിയാക്കി. 184 പന്തിൽ നിന്നും 7 ബൗണ്ടറിയും രണ്ടു സിക്‌സും അടക്കമാണ് കരുൺ മൂന്നക്കത്തിലെത്തിയത് . സ്കോർ 189 ആയപ്പോൾ 73 റൺസ് നേടിയ ഡാനിഷ് മാലേവാറിനെ അക്ഷയ് ചന്ദ്രൻ പുറത്താക്കി. വിദര്ഭക്ക് 226 റൺസ് ലീഡുണ്ട്.