ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ സുപ്രധാന നാഴികക്കല്ല് സ്വന്തമാക്കി കെഎൽ രാഹുൽ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് 2023 സൂപ്പർ 4 മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് ബാറ്റ്സ്മാൻമാരായ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും തങ്ങളുടെ കഴിവുകൾ ഉജ്ജ്വലമായി പ്രകടിപ്പിച്ചു. ഇരുവരും തങ്ങളുടെ വിക്കറ്റുകൾ നഷ്ടമാകുന്നതിന് മുമ്പ് തകർപ്പൻ അർദ്ധ സെഞ്ചുറികൾ നേടി.ഇരുവരും പുറത്തായെങ്കിലും കെഎൽ രാഹുലും വിരാട് കോഹ്‌ലിയും മൂന്നാം വിക്കറ്റിൽ വിവേകപൂർണ്ണമായ കൂട്ടുകെട്ടുമായി പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കി. എന്നാൽ 25 ആം ഓവറിൽ മഴ കളി തടസ്സപ്പെടുത്തി.

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തുന്ന കെ എൽ രാഹുൽ ഈ നിർണായക മത്സരത്തിൽ ശ്രേയസ് അയ്യർക്ക് പകരം പ്ലെയിംഗ് ഇലവനിൽ ഇടംനേടി. മികച്ച ഷോട്ടുകൾ കളിച്ച് തുടക്കം മുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കാൻ രാഹുലിന് സാധിച്ചു.ഹാരിസ് റൗഫിന്റെ ബൗളിംഗിൽ തകർപ്പൻ ബൗണ്ടറിയുമായി 14 റൺസിലെത്തിയപ്പോൾ രാഹുൽ ഒരു സുപ്രധാന നാഴികക്കല്ല് നേടി. ആ ബൗണ്ടറിയോടെ, ഏകദിനത്തിൽ ഇന്ത്യക്കായി അതിവേഗം 2000 റൺസ് തികയ്ക്കുന്ന നാലാമത്തെ താരമായി രാഹുൽ മാറി. 53 ഇന്നിംഗ്‌സുകളിൽ നിന്നാണ് രാഹുൽ 2000 റൺസ് പിന്നിട്ടത്.കോഹ്‌ലിയും രാഹുലും ഒരേ ഇന്നിംഗ്‌സുകളിൽ ഈ നേട്ടം കൈവരിച്ചു.

എന്നിരുന്നാലും ഇതിലും വേഗത്തിൽ ഏകദിനത്തിൽ 2,000 റൺസ് തികച്ച മൂന്ന് ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഏകദിനത്തിൽ അതിവേഗം 2000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് ഇപ്പോഴും വെറ്ററൻ ഓപ്പണർ ശിഖർ ധവാന്റെ പേരിലാണ്, വെറും 48 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും നവജ്യോത് സിദ്ദുവും 52 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 49 പന്തിൽ 56 റൺസ് നേടി ടീമിന്റെ സ്‌കോറിലേക്ക് കാര്യമായ സംഭാവന നൽകിയെങ്കിലും 10,000 ഏകദിന റൺസ് എന്ന നാഴികക്കല്ല് തികയ്ക്കുന്നത് നഷ്ടമായി.

മറുവശത്ത്, ശുഭ്മാൻ ഗിൽ തന്റെ മികച്ച ഫോം തുടർന്നു മറ്റൊരു അർദ്ധ സെഞ്ച്വറി രേഖപ്പെടുത്തി, ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി.രോഹിതും ഗില്ലും ചേർന്ന് 100 പന്തിൽ 121 റൺസ് നേടി മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് സ്ഥാപിച്ചു.തുടർച്ചയായ ഓവറുകളിൽ രോഹിതിനെയും ഗില്ലിനെയും പുറത്താക്കി പാക്കിസ്ഥാന് മത്സരത്തിലേക്ക് തിരിച്ചു വന്നു.എന്നാൽ കെഎൽ രാഹുലും വിരാട് കോഹ്‌ലിയും മൂന്നാം വിക്കറ്റിൽ പുറത്താകാതെ 24 റൺസ് കൂട്ടിച്ചേർത്തു, 25-ാം ഓവറിൽ മഴ തടസ്സപ്പെടുത്തി.

5/5 - (1 vote)