ഇംഗ്ലണ്ട് തകരുന്നു ,വിശാഖ പട്ടണം ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക് |IND vs ENG

വിശാഖ പട്ടണം ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. 399 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ലഞ്ചിന്‌ പിരിയുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടിയിട്ടുണ്ട്. ഇന്ന് ആദ്യ സെഷനിൽ അഞ്ചു വിക്കറ്റുകളാണ്‌ ഇന്ത്യൻ നേടിയത്. 73 റൺസ് നേടിയ സാക് ക്രോളിക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ചു നില്ക്കാൻ സാധിച്ചത്. ഇന്ത്യക്കായി അശ്വിൻ മൂന്നു വിക്കറ്റുകൾ നേടി. നാല് വിക്കറ്റുകൾ കയ്യിലിരിക്കെ ഇംഗ്ലണ്ടിന് വിജയിക്കാൻ 205 റൺസ് കൂടി വേണം.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ട് മികച്ച രീതിയില്‍ മുന്നേറികൊണ്ടിരിക്കുമ്പോൾ സ്‌കോര്‍ 95ല്‍ നില്‍ക്കെ അവര്‍ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ രഹാന്‍ അഹമദിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.23 റണ്‍സെടുത്ത താരത്തെ അക്ഷര്‍ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കി.സ്കോർ 132 ൽ നിൽക്കെ ഇംഗ്ലണ്ടിന് ആക്രമിച്ചു കളിച്ച ഒലി പോപ്പിന്റെ വിക്കറ്റ് നഷ്ടമായി.

21 പന്തില്‍ 23 റൺസ് നേടിയ പോപ്പിനെ അശ്വിന്റെ പന്തിൽ സ്ലിപ്പിൽ മികച്ച ക്യാച്ചിലൂടെ ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്താക്കി.നാലാമനായി ക്രീസിലെത്തിയ ജോ റൂട്ടും ആക്രമിച്ചാണ് കളിച്ചതെങ്കിലും അശ്വിന്റെ പന്തിൽ പുറത്തായി. 10 പന്തിൽ നിന്നും 16 റൺസ് നേടിയ റൂട്ടിനെ അശ്വിന്റെ പന്തിൽ അക്‌സർ പട്ടേൽ പിടിച്ചു പുറത്താക്കി. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും അർദ്ധ സെഞ്ചുറിയുമായി സാക് ക്രോളി ക്രീസിൽ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ സ്കോർ 194 ൽ നിൽക്കെ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റ് നഷ്ടപ്പെട്ടു. 132 പന്തിൽ നിന്നും 73 റൺസ് നേടിയ സാക് ക്രോളിയെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. അതോടെ ഇംഗ്ലണ്ട് പരാജയം മുന്നിൽ കണ്ടു. അടുത്ത ഓവറിൽ 26 റൺസ് നേടിയ ബെയർസ്റ്റോവിനെ ബുംറ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 194 നു 6 എന്ന നിലയിലായി.

28 റണ്‍സെടുത്ത ബെന്‍ ഡുക്കറ്റിന്റെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു ഇന്നലെ നഷ്ടമായത്. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ കരുത്തായത്. താരം 147 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്‌സും സഹിതം 104 റണ്‍സ് സ്വന്തമാക്കി. വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 13 റൺസ് മാത്രം നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ആദ്യം നഷ്ടമായി.
ഇംഗ്ലണ്ടിൻ്റെ വെറ്ററൻ പേസ് മാന്ത്രികൻ ജെയിംസ് ആൻഡേഴ്സൺ തൻ്റെ ആദ്യ ഓവറിൽ തന്നെ രോഹിത്തിൻ്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു.

രോഹിത് പുറത്തായതിന് പിന്നാലെ യശസ്വി ജയ്‌സ്വാളിനെയും ആൻഡേഴ്സൺ പുറത്താക്കി. ശ്രേയസ് അയ്യരാണ് മൂന്നാം വിക്കറ്റായി മടങ്ങിയത്. 29 റണ്‍സാണ് ശ്രേയസ് എടുത്തത്.പടിദാർ 9 റൺസുമായി മടങ്ങി.ശ്രേയസിൻറെ വിക്കറ്റ് ടോം ഹാർട്ലിക്കാണ്. രഹാൻ അഹമദാണ് രജത് പടിദാറിനെ പുറത്താക്കിയത്. സ്കോർ 211 ൽ നിൽക്കെ 104 റൺസ് നേടിയ ഗില്ലിനെ ബഷിർ പുറത്താക്കി.പിന്നാലെ 45 റൺസ് നേടിയ അക്‌സർ പട്ടേലിന്റെ ടോം ഹാർട്ട്ലി വിക്കറ്റിന് മുന്നിൽ കുടുക്കി.ആര്‍ അശ്വിനാണ് വാലറ്റത്ത് പിടിച്ചു നിന്ന മറ്റൊരാള്‍. താരം 29 റണ്‍സെടുത്തു. ശ്രീകര്‍ ഭരത് ആറ് റണ്ണുമായി മടങ്ങി വീണ്ടും നിരാശപ്പെടുത്തി. പിന്നീടിറങ്ങിയ കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ എന്നിവര്‍ പൂജ്യത്തില്‍ മടങ്ങി. മുകേഷ് കുമാര്‍ പുറത്താകാതെ നിന്നു.ഇംഗ്ലണ്ടിനായി ടോം ഹാർട്ട്ലി നാലും രെഹാൻ അഹ്മദ് മൂന്നു വിക്കറ്റ് വീഴ്ത്തി.

Rate this post